ലണ്ടൻ: കഴിഞ്ഞ വർഷം ലോകത്ത് ഏറ്റവും അധികം ആൾക്കാർ കൈവശപ്പെടുത്തിയ പുസ്തകം ബൈബിൾ ആണെന്ന് കണ്ടെത്തൽ. ഇതിൽ തന്നെ ബൈബിളിലെ പുതിയ നിയമ പുസ്തകമാണ് എറ്റവും അധികം പേർ വാങ്ങിയതെന്നും കണക്കുകൾ ഉദ്ധരിച്ച് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് ബൈബിൾ സൊസൈറ്റി വിശദീകരിക്കുന്നു. യുണൈറ്റഡ് ബൈബിൾ സൊസൈറ്റി മാത്രം കഴിഞ്ഞ വർഷം ലോകമെമ്പാടുമായി വിതരണം ചെയ്തത് 14.83 കോടിയോളം (148.3 മില്യൺ) അച്ചടിച്ച ബൈബിളുകളും അനുബന്ധ സുവിശേഷ ഭാഗങ്ങളുമാണ്. സംഘടനയുടെ സ്ഥാപനത്തിൻ്റെ 80-ാം വാർഷിക ആഘോഷങ്ങൾക്കിടെയാണ് യുബിഎസ് ഡിസ്ട്രിബ്യൂഷൻ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് 2025 പുറത്തുവിട്ടത്. മറ്റ് ബൈബിൾ സൊസൈറ്റികളും സഭകളും വിതരണം ചെയ്ത കണക്കുകൾ ലഭ്യമായിട്ടില്ല. കഴിഞ്ഞ വർഷം വിതരണം ചെയ്തതിൽ 2.24 കോടി സമ്പൂർണ്ണ ബൈബിളുകളും ഒരു കോടി പുതിയ നിയമവും 11.59 കോടി വിശുദ്ധ ഗ്രന്ഥത്തിന്റെ വിവിധ ഭാഗങ്ങളും ഉൾപ്പെടുന്നു.മധ്യ-തെക്കേ അമേരിക്കൻ രാജ്യങ്ങളിലാണ് അച്ചടിച്ച പ്രതികളുടെ വിതരണം ഏറ്റവും കൂടുതൽ നടന്നിട്ടുള്ളത്. ഏകദേശം 9.85 കോടി കോപ്പിയാണ് ഇവിടെ വിതരണം ചെയ്തത്.ഏഷ്യയിലും ആഫ്രിക്കയിലും ബൈബിളുകൾക്ക് ആവശ്യക്കാർ ഏറെയാണെന്നു റിപ്പോർട്ടിൽ പരാമർശമുണ്ട്. സമ്പൂർണ്ണ ബൈബിൾ വിതരണത്തിൽ സ്പാനിഷ്, പോർച്ചുഗീസ്, ഇംഗ്ലീഷ്, മന്ദാരിൻ (ചൈനീസ്), ഇന്തോനേഷ്യൻ എന്നീ ഭാഷകളാണ് മുൻപന്തിയിൽ നിൽക്കുന്നത്. ഏറ്റവും കൂടുതൽ വിതരണം ചെയ്ത ബൈബിളുകളിൽ തെലുങ്കു ബൈബിളും ആദ്യ 10 ഭാഷകളിൽ ഇടം നേടിയിട്ടുണ്ട്.
അച്ചടിച്ച പ്രതികൾക്കൊപ്പം തന്നെ മൊബൈൽ ആപ്പുകൾ വഴിയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയുള്ള വിശുദ്ധ ഗ്രന്ഥ വായനയിലും വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബൈബിൾ അധ്യായങ്ങൾ ഡിജിറ്റലായി വായിക്കപ്പെട്ടത് 3,220 കോടിയോളം തവണയാണെന്ന് സംഘടന വ്യക്തമാക്കുന്നു.
മുൻ വർഷത്തേക്കാൾ 13.8% വർദ്ധനവാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ഇസ്ലാമിക രാജ്യങ്ങളിൽ നിന്നാണ് ബൈബിളിന് കൂടുതൽ ആൾക്കാർ ഓൺ ലൈനിലും ആപ്പിലും വായിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 1946-ൽ യുണൈറ്റഡ് ബൈബിൾ സൊസൈറ്റി സംഘടന രൂപീകരിച്ചതിനുശേഷം ഇതുവരെ 110 കോടി സമ്പൂർണ്ണ ബൈബിളുകൾ വിതരണം ചെയ്തിട്ടുണ്ട്.
The most purchased book last year was the Bible





















